മലപ്പുറം : ഒരു പാലം യാഥാർത്ഥ്യമായാൽ മാറുന്നത് ഒരു നാടിന്റെ മുഖഛായയാണെന്നും പാലം ഉദ്ഘാടന സമയത്തെ വൻ ജന പങ്കാളിത്തം ഇതിനുദാഹരണമാണെന്നും പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. താനൂര്‍ മണ്ഡലത്തില്‍ തിരൂര്‍ പുഴയ്ക്ക് കുറുകെ പുതിയതായി നിര്‍മ്മിക്കുന്ന കോട്ടിലത്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാലം പ്രവൃത്തികൾക്ക് വൻ പ്രാധാന്യം സർക്കാർ നൽകുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് നിരവധി പാലം നിർമാണ ഉദ്ഘാടനങ്ങളും പൂർത്തീകരണ ഉദ്ഘാടനങ്ങളും നടന്നു കഴിഞ്ഞു. ഇത്തവണ പാലം പ്രവൃത്തി മാസം തോറും പരിശോധിക്കുന്ന യോഗങ്ങൾ സംഘടിപ്പിച്ചു. ഇതുവഴി ഒരുപാട് പാലങ്ങൾ യാഥാർത്ഥ്യമാക്കാനായി-മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. കോട്ടിലത്തറ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരിങ്ങാവൂരിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈലത്തൂരിലെ ഗതാഗതക്കുരുക്കിൽ പെടാതെ തിരൂർ പട്ടണത്തിലെത്താൻ വളരെ എളുപ്പമാകുന്നുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തിരൂർ റെയിൽവേ മേൽപ്പാലം അപ്പ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് മുപ്പത്തി നാലു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രദേശത്തെ ബംഗ്ലാംകുന്ന് - മീശപ്പടി റോഡ് വളരെ ശോചനീയമാണ്. ഇത് ബിഎംബിസി ചെയ്ത് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. നാലു കോടി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വൈലത്തൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് റോഡിന്റെ പൂർത്തീകരണം അധികം വൈകാതെ നടക്കും. അഞ്ചു കോടി രൂപ ചെലവഴിച്ച് പന്ത്രണ്ട് മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാനാണ് തീരുമാനം. സ്ഥലം വിട്ടു നൽകിയ ഭൂവുടമകൾക്ക് പണം നൽകി വരികയാണ്. ഈ മാസം അവസാനത്തോടെ പണി ആരംഭിക്കും. അഞ്ചുടിയിൽ പാലം നിർമാണത്തിനായി 21 കോടിയും തകർന്ന ഉണ്ണിയാൽ പാലം പുതുക്കുന്നതിന്റെ ഭാഗമായി 16 കോടിയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ചെറിയമുണ്ടം പഞ്ചായത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി ബഡ്സ് സ്കൂൾ നിർമിക്കാൻ ഒരു കോടി രൂപ വകയിരുത്തിയതായും അറിയിച്ചു.
തിരൂര്‍ മുന്‍സിപ്പാലിറ്റിയിലെ പി.സി. പടിയെയും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങാവൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. 13 കോടി 92 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. എം/എസ് മലബാര്‍ ടെക് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
98. 50 മീറ്റര്‍ നീളം വരുന്ന കോട്ടിലത്തറ പാലത്തിന് ആറു സ്പാനുകള്‍ ആണുള്ളത്. 7.50 മീറ്റര്‍ വീതിയുള്ള ക്യാരിയേജ് വേയും 1.50 മീറ്റര്‍ വീതി വരുന്ന ഇരുവശങ്ങളിലുമുള്ള രണ്ട് ഫുട്പാത്തുകളും കൂടി മൊത്തം 11.00 മീറ്റര്‍ വീതിയുണ്ട്. കൂടാതെ പി.സി പടി ഭാഗത്ത് അപ്രോച്ച് റോഡിന് 130 മീറ്റര്‍ നീളവും ഇരിങ്ങാവൂര്‍ ഭാഗത്ത് നൂറ് മീറ്റര്‍ നീളവുമുണ്ട്. പാലത്തിന്റെ അനുബന്ധ റോഡിനും ബിഎം ആന്റ് ബിസി സര്‍ഫെസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികള്‍, വാഹനഗതാഗത സുരക്ഷാസംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ പിഡബ്ല്യുഡി പാലങ്ങൾ വിഭാഗം കോഴിക്കോട് ഉത്തരമേഖല സൂപ്രണ്ടിംഗ് എൻജിനീയർ ഇ ജി വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈനബ ചേനാത്ത് , തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യു സൈനുദ്ദീൻ, ചെറിയ മുണ്ടം ഗ്രാമപഞ്ചായത്ത് മെമ്പർമരായ ഐ വി സമദ്, മുനീറനീസ, മൻസൂർ മാസ്റ്റർ , പിഡബ്ല്യുഡി പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
28 August 2025
പ്രാദേശികം
അമീബിക് മസ്തിഷ്‌ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് 28 August 2025
പ്രാദേശികം
മദര്‍ തെരേസാ ദിനം ആചരിച്ചു 28 August 2025
പ്രാദേശികം
അസം സ്വദേശിനിക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ 28 August 2025
പ്രാദേശികം
ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി. അബ്ദുറഹ്മാൻ 28 August 2025
പ്രാദേശികം
ഒരു പാലം യാഥാർത്ഥ്യമായാൽ മാറുന്നത് നാടിന്റെ മുഖച്ഛായ: മന്ത്രി പി എ മുഹമ്മദ് റിയാസ് 28 August 2025